തിരുവനന്തപുരം: പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. എംടി എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി 1994ൽ പുറത്തിറക്കിയ ‘സുകൃതം’ എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്.
1981ൽ പുറത്തിറങ്ങിയ ‘ആമ്പൽപൂവ്’ ആണ് ആദ്യചിത്രം. എകെ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്‌ത ഉദ്യാനപാലകന് പുറമെ ശ്രീനിവാസന്റെ തിരക്കഥയിൽ സ്വയംവരപന്തൽ എന്നിങ്ങനെ വേറിട്ട ചിത്രങ്ങൾ ഹരികുമാർ ഒരുക്കി. സദ്ഗമയ, ക്ളിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം തുടങ്ങിയവയ്‌ക്ക് പുറമെ ഒരു സ്വകാര്യം, പുലർവെട്ടം, അയനം, പറഞ്ഞ് തീരാത്ത വിശേഷങ്ങൾ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
2022ൽ സാഹിത്യകാരൻ എം മുകുന്ദന്റെ രചനയിൽ സംവിധാനം ചെയ്‌ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രമായി പ്രദർശനത്തിന് എത്തിയത്. നിരൂപക ശ്രദ്ധ നേടിയവയായിരുന്നു ഹരികുമാർ സംവിധാനം ചെയ്‌തവയിൽ ഏറെയും. ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ രണ്ടുതവണ അംഗമായിരുന്നു. മികച്ച മലയാള ഫീച്ചർ സിനിമക്കുള്ള ദേശീയ തലത്തിൽ സുകൃതത്തിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം പാലോടിന് സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി. ഹരികുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
മുഖ്യധാരയ്‌ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമക്കും മധ്യേ മറ്റൊരു സിനിമ സാധ്യമെന്ന് തെളിയിച്ച ചലച്ചിത്രകാരൻമാരിൽ പ്രമുഖനായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാറെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
Most Read| പൂഞ്ചിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു