കൊച്ചി: ശാസ്‌ത്രീയ സംഗീത രംഗത്തും ഭക്‌തിഗാന ശാഖയിലും വ്യക്‌തിമുദ്ര പതിപ്പിച്ച സംഗീതഞ്ജൻ കെജി ജയൻ (ജയവിജയ 90) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്നു രാവിലെ എട്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം, നാളെ രാവിലെ 8.30ന് തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടുവരും. വസതിയിലെ കർമങ്ങൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വയ്‌ക്കും. അതിനു ശേഷമാണ് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ സംസ്‌കാരം നടക്കുക.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെജി ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63ആം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെജി ജയൻ, കെജി വിജയൻ ഇരട്ടസഹോദരൻമാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്‌തിയായും ഹൃദയങ്ങളിൽ അലയടിച്ചു.
ഇരുപതോളം സിനിമകൾക്ക് ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. സഹോദരൻ കെജി വിജയൻ 1988ലാണ് വിടപറഞ്ഞത്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ ജയൻ എന്നൊരു മകൻകൂടിയുണ്ട്.
ABDUL RAHIM | അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു