കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദയാധനം നൽകാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരിക്കും അന്തിമ വിധി ഉണ്ടാവുക. അതേസമയം, സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടതി വിധിക്ക് അനുസരിച്ചാണ് മരിച്ച സൗദി പൗരന്റെ കുടുംബത്തിന് പണം കൈമാറുക. അതേസമയം, നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം ഒരു മാസത്തോളം എടുക്കുമെന്നാണ് വിലയിരുത്തൽ.
18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് ഒരു മാസംമുമ്പ് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം തുടങ്ങിയത്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്