തിരുവനന്തപുരം: പ്രശസ്‌ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് സിനിമകളുടെ നിർമാതാവായിരുന്ന ഗാന്ധിമതി ബാലൻ, ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ കൂടിയായിരുന്നു.
‘നേരം ഒത്തിരി കാര്യമാണ്’ ആയിരുന്നു ആദ്യമായി നിർമിച്ച ചിത്രം. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഇരകൾ, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്.
1990ൽ പുറത്തിറങ്ങിയ ‘ഒരു തണുത്ത വെളുപ്പാൻ കാലത്ത്’ ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ഒരുകാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് കൂടുതൽ സിനിമ ചെയ്‌ത നിർമാതാവായിരുന്നു അദ്ദേഹം. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായിരുന്ന ഗാന്ധിമതി ബാലൻ, 2015ലെ നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു. 63ആം വയസിൽ ആലിബൈ ഗ്ളോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്‌റ്റാർട്ടപ് കമ്പനി സ്‌ഥാപിച്ച് രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്‌ഥാപനമായി വളർത്തി.
തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. ഭാര്യ: അനിത. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്‌ടർ ആലിബൈ സൈബർ ഫൊറന്സിക്‌സ്), അനന്ത പത്‌മനാഭൻ (മാനേജിങ് പാർട്‌ണർ- മെഡ്‌റൈഡ്, ഡയറക്‌ടർ ലോക- മെഡിസിറ്റി). മരുമക്കൾ: കെഎം ശ്യാം (ഡയറക്‌ടർ- ആലിബൈ സൈബർ ഫൊറന്സിക്‌സ്, ഡയറക്‌ടർ- ഗാന്ധിമതി ട്രേഡിങ്& എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
Most Read| വ്യാജ പരസ്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു; പതഞ്‌ജലിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ