കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ‘കളിയാട്ട’മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നേടിക്കൊടുത്ത സിനിമയാണിത്.
കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്‌മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങൾ. സ്‌കൂൾ പഠന കാലത്ത് തന്നെ സാഹിത്യത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ബൽറാം, ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ആദ്യ നോവലായ ‘ഗ്രാമം’ എഴുതിയത്. എന്നാൽ, 20ആം വയസിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്‌മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം, അനന്തം, കാശി തുടങ്ങി നിരവധി പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്. പരേതനായ സിഎച്ച് പത്‌മനാഭൻ നമ്പ്യാരുടെയും സിഎം ജാനകിയമ്മയുടെയും മകനാണ്. കെഎൻ സൗമ്യയാണ് ഭാര്യ. മകൾ: ഗായത്രി ബൽറാം, സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ നടക്കും.
Most Read| ‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം