കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം മേയ് ഏഴിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ അറസ്‌റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്‌റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ച് നിർദ്ദേശം നൽകിയത്.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് പത്തോളം വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 20 പ്രതികളാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായത്. കഴിഞ്ഞ ഒരുമാസമായി ജയിലിലാണെന്നും എന്താണ് ചെയ്‌ത കുറ്റമെന്ന് വ്യക്‌തമായി പറയാതെയാണ് അറസ്‌റ്റെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഏതോ ഗ്രൂപ്പിന്റെ ഭാഗമാണെന്നും, തങ്ങൾ ഒരു കുറ്റകൃത്യം ചെയ്‌തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നും ജാമ്യഹരജിയിൽ പറയുന്നു.
അറസ്‌റ്റിലായവരുടെ പഠനം തടസപ്പെട്ടു, ഭാവി തുലാസിലായി, വസ്‌തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹരജിയിൽ പറയുന്നു. കേസ് അന്വേഷണം പൂർത്തിയാവുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്‌ത ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തതെന്ന് ഹരജിക്കാരിൽ ഒരാൾ വാദിച്ചു.
സിബിഐയും കുറ്റപത്രം സമർപ്പിച്ചു. വിദ്യാർഥികളായ പ്രതികളെ ഇനിയും ജയിലിൽ പാർപ്പിക്കേണ്ടതില്ല എന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് സിബിഐ വ്യക്‌തമാക്കി. തുടർന്നാണ് കുറ്റപത്രം ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെ തുടർന്ന് സിദ്ധാർഥൻ ആത്‍മഹത്യ ചെയ്‌തുവെന്നാണ് കേസ്.
Most Read| ട്വിന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- സഞ്‌ജു സാംസൺ ടീമിൽ