മുംബൈ: പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പങ്കജ് ഉധാസിന്റെ മരണവിവരം മകൾ നയാബ് ഉധാസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്‌ഥിരീകരിച്ചു. രാജ്യം പത്‌മശ്രീ പുരസ്‌കാരം നേടി ആദരിച്ചിട്ടുണ്ട്.
‘ചിട്ടി ആയി ഹേ’ പോലുള്ള നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്‌ഠ നേടിയ അതുല്യ ഗായകനാണ് പങ്കജ് ഉധാസ്. 1986ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകൻ എന്ന നിലയിൽ ബോളിവുഡിൽ ചുവടുറപ്പിച്ചത്. 80കളുടെ അവസാനവും 90 കളുടെ തുടക്കത്തിലും അവിസ്‌മരണീയമായ മെലഡികൾ കൊണ്ട് ബോളിവുഡ് പിന്നണി ഗാനരംഗത്ത് പുതിയൊരു പാത തന്നെ പങ്കജ് വെട്ടിത്തുറന്നു.
1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹട്’ എന്നായിരുന്നു ഇതിന്റെ പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് പുതിയൊരു അനുഭവമായി. പങ്കജിന്റെ സംഗീത യാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിട്ടി ആയി ഹേ ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു. ഇന്ത്യൻ ജീവിതത്തെ കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.
ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീത കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. സഹോദരങ്ങളായ മൻഹറും നിർമലും സംഗീതത്തിൽ താൽപര്യം കാണിച്ചിരുന്നു. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.
Most Read| ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി