ന്യൂഡെൽഹി: വ്യാജ പരസ്യ വിവാദ കേസിൽ യോഗാഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ. തെറ്റായ അവകാശ വാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്‌ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
കൊവിഡ് കാലത്ത് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉൽപ്പന്നം പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുമ്പാണെന്നും കേന്ദ്രം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്‌ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്‌തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഉത്തരാഖണ്ഡ് സംസ്‌ഥാന സർക്കാരിനോടും കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അൽഭുതകരമായ രോഗശമനം അവകാശപ്പെടുന്ന പരസ്യങ്ങൾക്ക് എതിരെ നടപടിയെടുക്കേണ്ടത് സംസ്‌ഥാന സർക്കാരുകളാണ്. നിയമപ്രകാരം കേന്ദ്രം ഇക്കാര്യത്തിൽ സമയോചിതമായ നടപടികൾ എടുത്തിരുന്നു. ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കൊവിഡ് പ്രതിരോധ മരുന്നെന്ന് അവകാശപ്പെടുന്ന പതഞ്‌ജലി ഉൽപ്പന്നമായ കൊറോണിലിന്റെ പരസ്യം പ്രദർശിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നതാണ്.
വിശദമായ പരിശോധനക്ക് ശേഷം കൊവിഡ് പൂർണമായും ചികിൽസിച്ച് മാറ്റാൻ കോറോണിലിന് സാധിക്കില്ലെന്ന വസ്‌തുത സംസ്‌ഥാന ലൈസൻസിങ് അതോറിറ്റിയെ അറിയിച്ചിരുന്നു. അവകാശ വാദങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. കൊവിഡ് ചികിൽസയ്‌ക്ക് ആയുഷുമായി ബന്ധപ്പെട്ട അവകാശ വാദങ്ങളോടുകൂടി വരുന്ന പരസ്യങ്ങൾ നിർത്താൻ സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദമാക്കി.
പതഞ്‌ജലിയുടെ വ്യാജ പരസ്യക്കേസിൽ ബാബാ രാംദേവിനെയും ആചാര്യ ബാലകൃഷ്‌ണനെയും കഴിഞ്ഞ ദിവസം സുപ്രീം കോടതി നേരിട്ട് ശാസിച്ചിരുന്നു. കോടതിയലക്ഷ്യ കേസിൽ പതഞ്‌ജലി നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ കടുത്ത അതൃപ്‌തി അറിയിച്ച കോടതി രാംദേവിന്റെ മാപ്പപേക്ഷ തള്ളുകയും വ്യാജ പരസ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിൽ കേന്ദ്രത്തെ വിമർശിക്കുകയും ചെയ്‌തിരുന്നു.
പതഞ്‌ജലി ഉൽപ്പന്നങ്ങളിലെ തെറ്റായ അവകാശവാദം ഉയർത്തുന്ന പരസ്യങ്ങൾ പിൻവലിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന രാംദേവിന്റെ വാദം മുഖവിലയ്‌ക്ക് എടുക്കാതെയാണ് കോടതി മാപ്പപേക്ഷ തള്ളിയത്. ഇത്തരമൊരു വ്യാജ പരസ്യം പ്രചരിക്കുമ്പോൾ കേന്ദ്രം എവിടെയായിരുന്നുവെന്നും എന്ത് നടപടികൾ എടുത്തുവെന്നുമാണ് കോടതിയുടെ ചോദ്യം.
Most Read| കേരള സ്‌റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററിയുമായി വൈപ്പിൻ പള്ളി