ഡമാസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷ വിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്‌ഥരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ആക്രമണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുല്ലയ്‌ക്ക്, ഇസ്രയേലിനെതിരെ ആക്രമണം വ്യാപിപ്പിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയേക്കുമെന്ന് വാഷിങ്‌ടണിലെ ഫോറിൻ റിലേഷൻസ് കൗൺസിലിൽ അനലിസ്‌റ്റായ സ്‌റ്റേവൻ കുക്ക് ചൂണ്ടിക്കാട്ടി.
ഡമാസ്‌കസിലെ മെസ ജില്ലയിലാണ് ഇന്നലെ ആക്രമണം നടന്നത്. ഇറാൻ എംബസി ഉൾപ്പെടുന്ന മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആറ് മിസൈലുകൾ വർഷിച്ചതായാണ് വിവരം. എഫ് –35 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു. മൂന്ന് സീനിയർ കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേഗ്‌ദാദ് ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
ഒരുകൂട്ടം നിരപരാധികളുടെ ജീവനെടുത്ത് ഡമാസ്‌കസിലെ ഇറാനിയൻ കോൺസുലേറ്റ് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് നേരെ നടന്ന അതിക്രൂരമായ തീവ്രവാദി ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ, ഇറാഖ്, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി, യുഎഇ, പാകിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. സിറിയയിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ മുൻപും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും എംബസിക്ക് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം