ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരായിരുന്നു ഇവർ.
തിരുച്ചിറപ്പള്ളി എസ്ആർഎം കോളേജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി സർവദർശിത് (23), ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം (23), നെയ്‌വേലി സ്വദേശിനി ഗായത്രി (25), ആന്ധ്രാ സ്വദേശി വെങ്കിടേഷ് (24), തഞ്ചാവൂർ സ്വദേശി ചാരുകവി (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട മൂന്ന് പേർ ചികിൽസയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കരൂർ സ്വദേശിനി നേഷി, തേനി സ്വദേശിനി പ്രീതി പ്രിയങ്ക, മധുര സ്വദേശിനി ശരണ്യ എന്നിവരാണ് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ ബീച്ചിലെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. ഞായറാഴ്‌ച കന്യാകുമാരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥി സംഘം എത്തിയത്. ഞായറാഴ്‌ച ചെന്നൈയിൽ നിന്നുള്ള മറ്റു മൂന്നുപേർ മറ്റൊരു ബീച്ചിൽ മുങ്ങിമരിച്ചിരുന്നു.
Most Read| മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി