തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിന് പകരം, കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു കുഴൽനാടന്റെ ആവശ്യം.
സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29ന് ആണ് മാത്യു കുഴൽനാടൻ എംഎൽഎ ഹരജി സമർപ്പിച്ചത്. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയ്യാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം.
കോടതി ഇതിൽ വിധി പറയാനിരിക്കെയാണ് മാത്യു കുഴൽനാടൻ നിലപാട് മാറ്റിയത്. തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്ന് ഹരജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെ, കോടതി മതിയെന്ന് മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു.
തുടർന്ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിന് സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് എസ് ശശിധരൻ കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്ന് ഹരജിയിൽ ആരോപിക്കുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി ലഭിച്ചതെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം.
Most Read| കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ