പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട യുവാവും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദീൻ-നബീസ ദമ്പതികളുടെ മകൻ ബാദുഷയാണ് (20) മരണത്തിന് കീഴടങ്ങിയത്.
ബാദുഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളായ ചെർപ്പുളശ്ശേരി കുറ്റിക്കോട് പരേതനായ പാറക്കൽ മുസ്‌തഫ- റാബിയത്ത് ദമ്പതികളുടെ മകൾ റിസ്‌വാന (17) ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മണ്ണാർക്കാട് കെടുവാളിക്കുണ്ട് ചെറുമല അബൂബക്കർ- സുഹറ ദമ്പതികളുടെ മകൾ ദീന മെഹബ (20) ആശുപത്രിയിൽ വെച്ചും മരിച്ചിരുന്നു. കരാകുറുശ്ശി അരപ്പാറ ചോലേക്കാട്ടിൽ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും മൂന്ന് പെൺമക്കളുടെ മക്കളാണ് മരിച്ച മൂന്നുപേരും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ബാദുഷയുടെ പിതാവ് ഷംസുദ്ദീൻ ജോലി ചെയ്യുന്ന കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തിയപ്പോൾ സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. പുഴയുടെ അടിയൊഴുക്കിൽപ്പെട്ട് ഇവർ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികൾ നിലവിളിച്ചതോടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്‌വാനയും ദീന മെഹബയും മരിച്ചു. പിന്നാലെ ബാദുഷയും മരണത്തിന് കീഴടങ്ങി.
Most Read| ഹൈക്കോടതി അനുമതി; സംസ്‌ഥാനത്ത് വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും