കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്‌ദേവ് ലക്ഷ്‌മണപതി (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം.
ചവറംമൂഴി നീർപ്പാലത്തിന് സമീപത്തെ പറമ്പൽ പുഴയിലിറങ്ങിയ ഗൗഷിക്‌ദേവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഗൗഷിക്‌ദേവിന് നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരും പെരുവണ്ണാമൂഴി പോലീസും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി യുവാവിനെ കരക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ, തിരുവനന്തപുരം പളളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയും മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്‌ണവ് (19) ആണ് മരിച്ചത്. അഞ്ചൽ സെന്റ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചരക്ക് നാലംഗ സംഘം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ വൈഷ്‌ണവ് മുങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കരയ്‌ക്കെത്തിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| ‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ