തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ. മോദി സർക്കാരിന്റെ പൈശാചികമായ നടപടിയിൽ പ്രതിഷേധിച്ച് നാളെ ആദായനികുതി വകുപ്പിന്റെ ഓഫീസുകളിലേക്ക് ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധ ധർണ നടത്തുക. പാർട്ടി പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ധർണയിൽ പങ്കെടുക്കണമെന്നും എംഎം ഹസൻ അഭ്യർഥിച്ചു. ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് ഇതിനോടകം 135 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തു.
ഏകാധിപത്യ രാജ്യങ്ങളിൽ പോലും ഇത്തരം നടപടികൾ കേട്ടുകേൾവി മാത്രമാണെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ നോട്ടീസാണ് കോൺഗ്രസിന് നൽകിയത്. നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തൻഖ പറഞ്ഞു.
അതേസമയം, കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 11 കോടി രൂപ അടക്കാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്‌തതെന്നും ഇതിന്റെ പിഴയും പലിശയും അടക്കം 11 കോടിയോളം രൂപ കുടിശിക ഉണ്ടെന്നുമാണ് വകുപ്പ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ അഭിപ്രായം തേടാനൊരുങ്ങുകയാണെന്ന് സിപിഐ പ്രതികരിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി