ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. ഏഴ് വർഷമായി ഹമാസ് തലവനായ ഹനിയ ഇപ്പോൾ ഖത്തറിലാണുള്ളത്.
മക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഒരു ചാനൽ അഭിമുഖത്തിൽ ഹനിയ വ്യക്‌തമാക്കി. രക്‌തസാക്ഷികളുടെ ത്യാഗത്തിൽ നിന്നും പരിക്കേറ്റവരുടെ വേദനയിൽ നിന്നും നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രതീക്ഷ കെട്ടിപ്പടുക്കുമെന്ന് ഇസ്‌മായിൽ ഹനിയ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 122 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് റിപ്പോർട്.
ഇതിനിടെ, ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായാൽ നേരിട്ട് തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രഖ്യാപിച്ചത് മേഖലായുദ്ധ ഭീഷണിക്ക് ആക്കം കൂട്ടി. സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഈദ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അമേരിക്കൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. 1800ലധികം എംകെ84, 2000 പൗണ്ട് ബോംബുകളും, 500 എംകെ 82, 500 പൗണ്ട് ബോംബുകളുമാണ് പുതിയ ആയുധ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 F35 യുദ്ധവിമാനങ്ങളും നൽകുമെന്ന് റിപ്പോർട്ടുണ്ട്.
Most Read| സന്ദേശ്ഖാലി അതിക്രമം; കേസ് അന്വേഷണം സിബിഐക്ക് വിട്ടു