ന്യൂഡെൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ ഹരജി നൽകിയത്. ഈ ഹരജി തള്ളിയാണ് റൂട്ട് മാർച്ചുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി ആർഎസ്എസിന് അനുമതി നൽകിയത്. ജസ്‌റ്റിസ് വി രാമ സുബ്രഹ്‌മണ്യം, ജസ്‌റ്റിസ് പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് തങ്ങൾ പൂർണമായും എതിരല്ലെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചിലയിടങ്ങളിൽ നിബന്ധനകളോടെ മാത്രമേ റൂട്ട് മാർച്ച് അനുവദിക്കാൻ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ്, ഹരജി തള്ളിയ കോടതി, റൂട്ട് മാർച്ചുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്.
മുൻപ് നിശ്‌ചയിച്ചിരുന്ന തീയതികളിൽ ചില മാറ്റങ്ങളോടെ റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫെബ്രുവരി പത്തിനാണ് ആർഎസ്എസിന് അനുമതി നൽകിയത്. ആരോഗ്യകരമായ ജനാധിപത്യത്തിന് ഇത്തരം പ്രതിഷേധങ്ങൾ അനിവാര്യമാണെന്ന നിരീക്ഷണത്തോടെ ആയിരുന്നു ഈ വിധി. ഈ വിധിക്കെതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
പൊതുജനത്തിന് ശല്യം ഉണ്ടാക്കരുത്, ആയുധങ്ങൾ കൈവശം വെക്കരുത്, വിദ്വേഷ മുദ്രാവാക്യങ്ങൾ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നത്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ആർഎസ്എസ് ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് സംസ്‌ഥാന വ്യാപകമായി റൂട്ട് മാർച്ച് നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞിരുന്നു.
Most Read: റിവ്യൂ ഹരജി; ശശികുമാറിന് ലോകായുക്‌തയുടെ രൂക്ഷ വിമർശനം