തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കണ്ടറി- വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 82.95 ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. സയൻസ് വിഭാഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം.
4,41,120 വിദ്യാർഥികളാണ് സംസ്‌ഥാനത്ത് പ്ളസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്‌എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാർഥികളാണ്. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ നടക്കുക. 39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടി. ഇതിൽ 29,818 പേർ പെൺകുട്ടികളാണ്.
വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. കുറവ് വയനാടും. ഫുൾ എ പ്ളസ് നേടിയവയിൽ സർക്കാർ സ്‌കൂളുകൾ ഏഴെണ്ണം മാത്രമാണ്. ഇതിൽ അന്വേഷണം വേണമെന്ന് മന്ത്രി പറഞ്ഞു. അന്വേഷിച്ച് റിപ്പോർട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിജയശതമാനം 71.42 ആണ്.
Most Read| വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഒഴിവാക്കി