തിരുവനന്തപുരം: അനന്തുവിന്റെ ജീവനെടുത്തത് 25ഓളം തവണ പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പർ ലോറിയെന്ന് റിപ്പോർട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഫെബ്രുവരി 23നും അമിതഭാരത്തിന് 250 രൂപ ടിപ്പറിന് പിഴ ചുമത്തിയിട്ടുണ്ട്.
ശബ്‌ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെയുമുള്ള ഓട്ടത്തിന് കഴിഞ്ഞ 14ന് കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചാലും കൂടുതൽ ലോഡ് എത്തിച്ചു ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പല ടിപ്പറുകളും മരണപ്പാച്ചിൽ നടത്തുന്നത്. അനന്തുവിന്റെ മരണകാരണം ലോറിയുടെ അമിതവേഗവും മോശം റോഡും ആണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള കരിങ്കൽ ലോഡുമായി പോവുകയായിരുന്ന ടിപ്പറിൽ നിന്ന് കരിങ്കൽ ദേഹത്തേക്ക് വീണാണ് ബൈക്ക് യാത്രികനായ അനന്തു മരിച്ചത്. ബിഡിഎസ് വിദ്യാർഥിയായിരുന്നു. അനന്തുവിന്റെ സംസ്‌കാരം ഇന്നലെ നടന്നു. കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് അറിയിച്ച മന്ത്രി വി ശിവൻകുട്ടി ഇക്കാര്യത്തിൽ അദാനി തുറമുഖ കമ്പനിയും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, അപകടത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അപകടം ഉണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. അതേസമയം, നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന പോലീസ് വാദം ശരിയല്ലെന്നാണ് നാട്ടുകാരുടെ വാദം. ഒന്നും നടക്കാറില്ല. അപകടശേഷം ടിപ്പർ കസ്‌റ്റഡിയിൽ എടുക്കുന്നതിൽ പോലീസിന് വീഴ്‌ച ഉണ്ടായെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥകൾ ആയതോടെയാണ് സ്‌കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്. രാവിലെ എട്ടുമുതൽ പത്ത് വരെയും വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെയുമാണ് നിരോധനം. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ഇതിനിടെ, വിഴിഞ്ഞം ടിപ്പർ അപകടത്തെ തുടർന്ന് ജില്ലാ കളക്‌ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും തുറമുഖ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്‌ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട് യോഗത്തിൽ അവതരിപ്പിക്കും.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും