പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്. ശാസ്‌ത്രീയ അന്വേഷണത്തിനും രാസപരിശോധനക്കും പുറമെ, മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ് വീണ്ടെടുക്കും.
ഫോൺ പരിശോധന പൂർത്തിയാക്കി റിപ്പോർട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്‌തത ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. അനുജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ, അതോ ജീവനൊടുക്കാൻ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹതയുണ്ട്. ഇത് മാറണം.
അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്‌കൂളിലെ സഹപ്രവർത്തകരായ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. അതിനിടെ, ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി ഹാഷിം എന്തിന് ലോറിയിലേക്ക് കാർ ഇടിപ്പിച്ചു എന്നതാണ് പോലീസിന് മുന്നിലെ പ്രധാന ചോദ്യം.
ബന്ധുക്കൾ ഇവരുടെ അടുപ്പത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം രാസപരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ രണ്ടുപേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. വാട്‌സ് ആപ് ചാറ്റുകൾ ഉൾപ്പടെ വീണ്ടെടുക്കാനാണ് പോലീസ് ശ്രമം. ഈ സാഹചര്യത്തിലാണ് വിദഗ്‌ധ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്‌ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. സ്‌കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിർത്തിയാണ് ഹാഷിം കൂട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
പിന്നാലെ മരണവാർത്തയാണ് സുഹൃത്തുക്കൾ അറിയുന്നത്. ഹാഷിം അമിത വേഗതയിൽ കാർ ലോറിയിൽ ഇടിപ്പിക്കുകയായിരുന്നു. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അധ്യാപകർ പറയുന്നു. തങ്ങൾ ആത്‍മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സഹ അധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!