കോഴിക്കോട്: മാഹിക്കാരെയും സ്‌ത്രീകളേയും മോശക്കാരാക്കി സംസാരിച്ച ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്ത് കസബ പോലീസ്. മാഹി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. 21ന് വൈകിട്ട് ഏഴിന് മുതലക്കുളം മൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് പിസി ജോർജിന്റെ വിവാദ പരാമർശം ഉണ്ടായത്.
മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്‌ഥലമായിരുന്നു എന്നുമാണ് പിസി ജോർജിന്റെ വിവാദ പ്രസ്‌താവന. കോഴിക്കോട്- കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും റോഡിലൂടെ പോകാൻ കഴിയുമായിരുന്നില്ല എന്നുമാണ് പിസി ജോർജ് പറഞ്ഞത്. ഗുണ്ടകളും വേശ്യകളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്ന മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റിയെന്നും പിസി ജോർജ് പറഞ്ഞു.
ഇതിനെതിരെ സ്‌ത്രീകളുടെ നേതൃത്വത്തിൽ പിസി ജോർജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. നേരത്തെ, സ്‌ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയെന്നാരോപിച്ചു പിസി ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തിരുന്നു. പിസി ജോർജിനെതിരെ മാഹി എംഎൽഎ രമേശ് പറമ്പത്ത് ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും