തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിന്ന പിസി ജോർജ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെ അടഞ്ഞു. വീട്ടിലെത്തിയ അനിൽ ആന്റണിയെ പിസി ജോർജ് മധുരം നൽകി സ്വീകരിച്ചു. അനിലിനോട് പിണക്കമില്ലെന്ന് പറഞ്ഞ പിസി ജോർജ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന ഉറപ്പും നൽകി.
ഇന്ന് വൈകിട്ടോടെയാണ് പിസി ജോർജിന്റെ വീട്ടിൽ അനിൽ ആന്റണി എത്തിയത്. ഇരുവരും അൽപ്പനേരം ചർച്ച നടത്തി. ‘പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യം. പ്രചാരണത്തിന് താനുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭാ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും’- പിസി ജോർജ് പറഞ്ഞു.
‘കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എകെ ആന്റണിയുടെ മകനാണ്. അതുവലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്‌ഥാനാർഥിയായി നിശ്‌ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്‌ഥാനാർഥിയാകുമെന്ന് ഒരു സ്‌ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടൻമാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടുവീഴ്‌ചയും ഇല്ലാത്ത പോരാട്ടമാണ്. നല്ല മൽസരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്’- പിസി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പുമാരടക്കം തനിക്ക് തന്ന പിന്തുണയ്‌ക്ക് ഒരു ബ്ളോക്ക് വന്നിട്ടുണ്ടെന്നും അത് മാറ്റാനാണ് ശ്രമിക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ രാഷ്‌ട്രീയവും തനിക്ക് തന്റെ രാഷ്‌ട്രീയവുമാണ്. കോട്ടയത്ത് തുഷാർ മൽസരിച്ചാൽ വിളിച്ചാൽ പോകുമെന്നും വിളിക്കാത്ത സ്‌ഥലത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ പിസി ജോർജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. ‘പിസി ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം. അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോൺ ജോർജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്‌തി പകരുന്നതാണ്. അദ്ദേഹത്തിന്റെ ഉൾപ്പടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നത്’- അനിൽ ആന്റണി പറഞ്ഞു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം