കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻഡിഎയിൽ ബിഡിജെഎസ്-പിസി ജോര്‍ജ് പോര് രൂക്ഷമാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പിസി ജോർജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്‌ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്‌കരണത്തിനു പിന്നിലെന്നാണ് വിവരം.
കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്‌ത പരിപാടിയിലേക്ക് പിസി ജോർജിനു ക്ഷണമുണ്ടായിരുന്നില്ല. തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിൽനിന്ന് ഉൾപ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു. ബിഡിജെഎസും പിസി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതു മുന്നണിക്കു തലവേദനയായിരിക്കുകയാണ്.
ബിജെപിയുടെ പ്രവർത്തകനാണ് ഞാനിപ്പോൾ. എന്നെ വേണമെങ്കിൽ ബിജെപിയിൽനിന്ന് ആരെങ്കിലും പറയണം. അല്ലാതെ ഞാൻ പറയുന്നതിൽ അർഥമില്ല. എന്നെ വിളിക്കാത്തത് തെറ്റല്ല. ബിജെപിയുടെ ഘടകകക്ഷി എന്ന നിലയിൽ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവർ അതിൽ പങ്കെടുക്കും. എന്നെ വിളിച്ചിട്ടില്ല. വിളിക്കാത്തിടത്ത് ഉണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ല. എനിക്ക് രാഷ്‌ട്രീയമായ ബന്ധം മാത്രമേയുള്ളൂ. ബിജെപിയുടെ ഘടകകക്ഷിയാണ് ബിഡിജെഎസ്. അവരുടെ സ്‌ഥാനാർഥി ജയിക്കണമെന്നു പറയുന്നതിൽ വിരോധമൊന്നുമില്ലെന്നും പിസി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതിനെതിരെ പിസി ജോർജ് രംഗത്തുവന്നു. തുഷാറിന്റെ സ്‌ഥാനാർഥിത്വത്തിനു പിന്നാലെ ‘സ്മോൾ ബോയ്’ എന്ന വിശേഷണമാണ് പിസി നൽകിയത്. തുഷാറിന്റെ റോഡ് ഷോയിൽനിന്നും പിസി വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്.
NATIONAL | കെജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു