ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മുൻപ് അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തിയാണ് രാവിലെമുതൽ ചോദ്യം ചെയ്യുന്നത്.
എന്നാൽ ചോദ്യം ചെയ്യലിനോട് കെജ്‌രിവാൾ നിസഹകരണം തുടരുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്. കെജ്‌രിവാളിനെതിരെയുള്ള മൊഴികൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം മദ്യനയ അഴിമതിയിലെ അറസ്‌റ്റ് ചോദ്യം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ ഡെൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹർജി ഫയൽ ചെയ്‌തിരിക്കുന്നത്. എന്നാൽ ഹരജി ബുധനാഴ്‌ച മാത്രമേ പരിഗണിക്കുകയുള്ളൂ.
ഇഡി അറസ്‌റ്റുചെയ്‌ത കെജ്‌രിവാളിനെ ആറുദിവസത്തെ കസ്‌റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു. സമൂഹത്തിനു വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയിൽ നിന്നുള്ളവരെ വെറുക്കരുതെന്നുമുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ജെയിലിൽ നിന്നുള്ള കത്ത് ഇന്നലെ ഭാര്യ സുനിത പൊതുസമൂഹത്തെ അറിയിച്ചിരുന്നു.
MOST READ | കെജ്‌രിവാൾ സമർപ്പിച്ച ഹരജി പിൻവലിച്ചു