ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു അറസ്‌റ്റിനെതിരെ പിഎംഎൽഎ കോടതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചത്. കെജ്‌രിവാളിന്റെ അഭിഭാഷകനായ അഭിഷേക് സിങ്‌വി തന്നെയാണ് ഇക്കാര്യം കേസ് പരിഗണിക്കാനിരുന്ന ബെഞ്ചിനെ അറിയിച്ചത്.
കെജ്‌രിവാളിന്റെ ഹരജിയിൽ അടിയന്തിര വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല. ജഡ്‌ജിമാരായ സഞ്‌ജീവ് ഖന്ന, ബേല എം ത്രിവേദി, എംഎം സുന്ദരേഷ് എന്നിവരുടെ പ്രത്യേക ബെഞ്ച് വൈകിട്ടോടെ ഹരജി പരിഗണിക്കും. അതേസമയം, മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ രാജ്യതലസ്‌ഥാനത്ത് വ്യാപക പ്രതിഷേധമാണ്.
ഡെൽഹിയിൽ എഎപി പ്രതിഷേധത്തിന് നേതൃത്വം നൽകിയ രണ്ടു മന്ത്രിമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മന്ത്രിമാരായ ആതിഷിയെയും സൗരഭ് ഭരത്വാജിനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അഡീഷണൽ ഡയറക്‌ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. ഇതിന് പിന്നാലെ വിചാരക്കോടതിയിൽ ഹാജരാക്കും.
അറസ്‌റ്റിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എഎപി. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി കെജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്‌റ്റഡി ആവശ്യപ്പെടുമെന്നാണ് ഇഡി ഇന്നലെ അറിയിച്ചത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കെജ്‌രിവാളിന്റെ സിവിൽ ലെയ്‌ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി ഏഴ് മണിക്ക് ഇഡി സംഘമെത്തിയിരുന്നു. രാത്രി 9.11ന് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം 11.10ന് ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്