സ്‌ഥാനാർഥി തർക്കം; പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും

പിസി ജോർജിന്റെ പിന്തുണ നേടിയശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണിയുടെ തീരുമാനം.

By Trainee Reporter, Malabar News
pc george and anil antony
പിസി ജോർജ്, അനിൽ ആന്റണി
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്‌ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. പിസി ജോർജിന്റെ പിന്തുണ നേടിയശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണിയുടെ തീരുമാനം.

പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി ഇന്ന് പിസി ജോർജിനെ നേരിട്ട് കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കളും അനിൽ ആന്റണിക്കൊപ്പം ഉണ്ടാകും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനിൽ, കോട്ടയത്തെത്തി വൈകിട്ടോടെ ബിജെപി ജില്ലാ നേതാക്കളെയും കൂട്ടിയാകും പിസി ജോർജിന്റെ പൂഞ്ഞാറിലെ വസതിയിൽ എത്തുക.

അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്‌ഥാനാർഥി ആക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വം സംസ്‌ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടി. പിസി ജോർജിന്റെ പരസ്യ പ്രതികരണങ്ങളിൽ കേന്ദ്ര നേതൃത്വത്തിൽ അതൃപ്‌തിയുണ്ടെന്നാണ് വിവരം. അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിനെതിരെ പത്തനംതിട്ട ബിജെപിയിലും ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.

നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിടുകയും ചെയ്‌തു. അനിലിന്റെ സ്‌ഥാനാർഥിത്വത്തെ പിതൃശൂന്യ നടപടിയെന്ന് വിശേഷിപ്പിച്ച കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ശ്യാം തട്ടയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. അനിലിനെ പത്തനംതിട്ടയിൽ പ്രഖ്യാപിച്ചത് മുതൽ പലതവണ പിസി ജോർജ് തന്റെ അനിഷ്‌ടം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു.

അതിനിടെ, തനിക്ക് സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പിസി ജോർജിന്റെ പരാമർശത്തിനെതിരെ എൻഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ മകനാണ് എന്ന പേര് മാത്രമാണ് ഉള്ളതെന്നും പിസി ജോർജ് പറഞ്ഞിരുന്നു. താൻ മൽസരിക്കണമെന്നാണ് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും പത്തനംതിട്ടയിൽ അനിലിനെ പരിചയപ്പെടുത്തി എടുക്കുക എന്നത് പ്രയാസകരമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

പത്തനംതിട്ടയിൽ ആർഎസ്എസുകാരും ബിജെപിക്കാരും എന്റെ പേര് പറഞ്ഞിരുന്നു. എന്നാൽ, സ്‌ഥാനാർഥി ആകാനുള്ള മോഹം എനിക്കില്ലായിരുന്നു. താൻ സ്‌ഥാനാർഥി ആകാതിരിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ശ്രമിച്ചു. വെള്ളാപ്പള്ളി പിണറായിയുടെ ആളും തുഷാർ ബിജെപിയുമാണ്. ഇത് ശരിയായ നടപടിയല്ല. താൻ ജയിച്ചാൽ ഇവരുടെ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എതിർത്തതെന്നും പിസി ജോർജ് ആരോപിച്ചിരുന്നു.

Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE