ന്യൂഡെൽഹി: അതിർത്തികളിൽ സമരം വീണ്ടും ശക്‌തമാക്കുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ബുധനാഴ്‌ച ഡെൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകരും, സമരത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് ബുധനാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം അറിയിച്ചു.
പത്തിന് രാജ്യ വ്യാപകമായി തീവണ്ടികൾ തടയുമെന്നും നേതാക്കൾ അറിയിച്ചു. ട്രാക്‌ടറുകളുമായി ഡെൽഹിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെ ബസിലും തീവണ്ടിയിലും ഡെൽഹിയിലെത്താനാണ് കർഷകർക്കുള്ള നിർദ്ദേശം. കേരളത്തിൽ നിന്നടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലും സമരം തുടരുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബിലും ഹരിയാനയിലുമുള്ള കർഷകർ അതിർത്തികളായ ശംഭുവിലും ഖനൗരിയിലും കാവൽ തുടരും. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ യുവകർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കർഷകർ ഡെൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച് പകരം പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചത്.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം