പത്തനംതിട്ട: പട്ടാഴിമുക്കിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം മനഃപൂർവമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്. അമിത വേഗതയിലായിരുന്ന കാർ ഹാഷിം മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് സ്‌ഥിരീകരണം. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട് ഇന്ന് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കൈമാറും.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 12 മണിയോടെ കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ ആയിരുന്നു അപകടം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ (36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. തുടക്കം മുതൽ ദുരൂഹത നിറഞ്ഞ സംഭവമായിരുന്നു ഇത്.
സ്‌കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിർത്തിയാണ് ഹാഷിം കൂട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. പിന്നാലെ മരണവാർത്തയാണ് സുഹൃത്തുക്കൾ അറിയുന്നത്. ഹാഷിം അമിത വേഗതയിൽ കാർ ലോറിയിൽ ഇടിപ്പിക്കുകയായിരുന്നു. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അധ്യാപകർ പറയുന്നു.
തങ്ങൾ ആത്‍മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സഹ അധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്‌ത്രീയ അന്വേഷണത്തിനും രാസപരിശോധനക്കും പുറമെ, മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ് വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയാക്കി റിപ്പോർട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്‌തത ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. ഇരുവരുടെയും സംസ്‌കാരം നടത്തി.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!