മലപ്പുറം: ഓൺലൈൻ ട്രേഡിങ് വഴി നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ തടവിലാക്കുകയും വിലപേശുകയും ചെയ്‌ത അഞ്ചുപേർ പിടിയിൽ. എടവണ്ണ ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്‌മൽ, താനിയാട്ടിൽ ഷറഫുദ്ദീൻ, പഞ്ഞപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ, കണ്ടാലപ്പറ്റ സ്വദേശി വലിയ പീടിയേക്കൽ ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായത്.
ഓൺലൈൻ ട്രേഡിങ്ങിൽ അമിതലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങൾ നിക്ഷേപിക്കുകയും, നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ തടവിലാക്കുകയും ആയിരുന്നു. കാളികാവ് ഐലാശ്ശേരി സ്വദേശിയായ 24 വയസുകാരൻ, ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം നേടിയെടുക്കാമെന്ന് പറഞ്ഞ് പ്രതികളിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ചിരുന്നു. ഒരു ലക്ഷം രൂപയ്‌ക്ക് പ്രതിമാസം 10,000 രൂപയാണ് വാഗ്‌ദാനം ചെയ്‌തത്.
ആദ്യമാസങ്ങളിൽ ലാഭവിഹിതം കൃത്യമായി നൽകി. പിന്നീട് പണം ലഭിക്കാതായപ്പോൾ പ്രതികൾ നിക്ഷേപ സംഖ്യ ആവശ്യപ്പെട്ട് യുവാവിനെ സമീപിച്ചു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറി. ഇതോടെ പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലിലാക്കാൻ പദ്ധതിയിട്ടു. ബിസിനസ് സംസാരിക്കാനാണെന്ന് പറഞ്ഞ് യുവാവിനെ അജ്‌മലിന്റെ ഐന്തൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
26ന് അജ്‌മലിന്റെ വീട്ടിലെത്തിയ മറ്റു പ്രതികൾ യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും കൈവശപ്പെടുത്തി മുറിയിൽ പൂട്ടിയിട്ടു. താൻ സുഹൃത്തിന്റെ വീട്ടിലാണെന്നും സുരക്ഷിതനാണെന്നും പറഞ്ഞ് യുവാവിനെ കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ചു. യുവാവിൽ നിന്നും പണം ലഭിക്കാതായപ്പോൾ, പ്രതികൾ ഫോണിൽ നിന്നും ബന്ധുക്കളെ വിളിച്ച് സമ്മർദ്ദം ചെലുത്തി. യുവാവ് കസ്‌റ്റഡിയിൽ ആണെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടു.
ഇതിനായി രാത്രി വണ്ടൂരിലേക്ക് വരാനും പറഞ്ഞു. യുവാവിന്റെ പിതാവും സഹോദരീ ഭർത്താവും ഉൾപ്പടെയുള്ള ബന്ധുക്കൾ വണ്ടൂരിലെത്തിയപ്പോൾ പ്രതികൾ മറ്റൊരു സ്‌ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കൾ വണ്ടൂർ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, വണ്ടൂർ പോലീസും എടവണ്ണ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി തന്നെ പ്രതികളെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
സംഘം ചേർന്ന് തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പലരിൽ നിന്നായി യുവാവ് അഞ്ചുകോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!