പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും. അഞ്ച് സീറ്റുകളിൽ ഇടതുപക്ഷവും മൽസരിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിയതായും മുന്നണി ഒറ്റക്കെട്ടാണെന്നും തേജസ്വി യാദവ് പ്രതികരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ സീറ്റു വിഭജന ഫോർമുലയുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ നടന്നത്.
ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ- എംഎല്ലിന് നൽകിയിട്ടുള്ളത്. ബെഗുസരായിയിൽ സിപിഐയും ഖഗാരിയയിൽ സിപിഎമ്മും മൽസരിക്കും. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ വലിയ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. ഏപ്രിൽ 19 നാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.
അതേസമയം, മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡിയിൽ തർക്കമുള്ള സീറ്റുകളിൽ വിട്ടുവീഴ്‌ചക്കില്ലെന്ന് ശിവസേന വ്യക്‌തമാക്കി. 22 സീറ്റുകളിലും മൽസരിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചു. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മുംബൈയിലെ അഞ്ച് സീറ്റുകളിലും മൽസരിക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ശിവസേന.
‘മുംബൈയിൽ ഞങ്ങൾക്ക് അഞ്ച് സീറ്റുണ്ട്. നോർത്ത് മുംബൈ, താനെ, കല്യാൺ, പാൽഗർ, ജാൽഗൺ സീറ്റുകളിൽ സ്‌ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും’- ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു. നേരത്തെ 17 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്ന സാംഗ്ളി, മുംബൈ നഗരത്തിലെ സീറ്റുകളിലും ശിവസേന സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ കോൺഗ്രസ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുവീഴ്‌ചക്കില്ലെന്ന് വ്യക്‌തമാക്കി അഞ്ച് സീറ്റുകളിൽ കൂടി മൽസരിക്കുമെന്ന് ശിവസേന അറിയിച്ചിരിക്കുന്നത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!