തിരുവനന്തപുരം: പശ്‌ചിമഘട്ടത്തിലെ വന്യമൃഗ- മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി. അരിക്കൊമ്പൻ വിഷയത്തിന്റെ സാഹചര്യത്തിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പരിസ്‌ഥിതി പ്രവർത്തകൻ സിആർ നീലകണ്‌ഠൻ, വികെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ. കേന്ദ്ര സർക്കാർ, കേരള- തമിഴ്‌നാട് സർക്കാരുകളെ എതിർകക്ഷിയാക്കിയാണ് ഹരജി.
ശാസ്‌ത്രീയമായ പഠനത്തിലൂടെ കേന്ദ്ര സർക്കാർ പഠനം നടത്തണം, ഒരു മൃഗത്തെ ആവാസ വ്യവസ്‌ഥയിൽ നിന്ന് ശാസ്‌ത്രീയ പഠനങ്ങൾ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹരജിയിൽ ഉന്നയിക്കുന്നത്. അതേസമയം, അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജി ജൂലൈ ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി തീരുമാനിച്ചു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്.
അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നും സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഹരജി ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയത്. ആനകൾ ശക്‌തരാണെന്നും, ഒന്നും സംഭവിക്കില്ലെന്നും ജസ്‌റ്റിസുമാരായ എഎസ് ബോപ്പണ്ണ, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
Most Read: മണിപ്പൂരിൽ സംഘർഷം രൂക്ഷം; രാഹുൽ ഇന്ന് കലാപബാധിത മേഖലകൾ സന്ദർശിക്കും