ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയാണ് പോലീസ് സംഘം. വനിതാ താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ ഡെൽഹി പോലീസ് രണ്ടു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
ബ്രിജ് ഭൂഷണെതിരായ ലംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഡെൽഹി പോലീസ് എത്തിയതെന്നാണ് സൂചന. തെളിവുകൾക്കായി വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പോലീസ് ചോദ്യം ചെയ്‌തു. അതേസമയം, ബ്രിജ് ഭൂഷണെ പോലീസ് ചോദ്യം ചെയ്‌തോയെന്ന് വ്യക്‌തമല്ല.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നീതിക്ക് വേണ്ടി ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നാണ് താരങ്ങൾ അറിയിച്ചത്.
Most Read: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്