വടകര: വടകര ലഹരിമരുന്ന് കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്മ (30) ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീഷ്മയെ എസ്ഐടി അറസ്റ്റ് ചെയ്തത്.
നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരിവിൽപ്പന നടത്തിയ പണം എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ മൂന്നുപേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ഇവർ ബന്ധപ്പെട്ടത്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
തുടക്കത്തിൽ ഇവർക്ക് എംഡിഎംഎ ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായി മാറി. ഇതിന് ഇവർക്ക് കമ്മീഷനും ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ ലഭിച്ചിരുന്ന പണം ഇവർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്റ്റിലായത്.
കഴിഞ്ഞമാസം 28ന് സഫ്വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തനയെ അറസ്റ്റ് ചെയ്തത്. കീർത്തനയുടെ മൊഴിയിൽ നിന്നാണ് സ്പെഷ്യലിസ്റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ പിടികൂടിയത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
Most Read| ഡെൽഹി പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി


































