ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജിയിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് വിമർശിച്ചു ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തി. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാരനെതിരെ നടപടി സ്വീകരിച്ചത്.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്. ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്‌റ്റിസ് ആദ്യമേ പറഞ്ഞെങ്കിലും ഹരജി ഉന്നയിക്കാൻ അഭിഭാഷകൻ വീണ്ടും ശ്രമിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. എല്ലാ രണ്ടാഴ്‌ചയും അരിക്കൊമ്പന് വേണ്ടി പൊതുതാൽപര്യ ഹരജി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ആന കാട്ടിൽ എവിടെയുണ്ടെന്ന് അറിയില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ ദീപക് പ്രകാശ് ചോദിച്ചപ്പോൾ, അത് നിങ്ങൾ എന്തിന് അറിയണമെന്ന് കോടതി തിരിച്ചു ചോദിച്ചു. ആന എവിടെയുണ്ടെന്ന് അറിയുക തന്നെയാണോ യഥാർഥ ലക്ഷ്യമെന്നും ചോദിച്ചാണ് സുപ്രീം കോടതി പിഴ വിധിച്ചത്.
ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി