കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കോടതി ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്.
60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം, മൂന്നാഴ്‌ച കൂടുമ്പോൾ അന്വേഷണ പുരോഗതി ഉദ്യോഗസ്‌ഥർ കോടതിയെ അറിയിക്കണം തുടങ്ങിയ ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. കേസിന്റെ വിചാരണ തീയതി നിശ്‌ചയിക്കാൻ ചൊവ്വാഴ്‌ച കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് മുന്നോട്ടുവെച്ചത്. മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് നേതാക്കളുമാണ് കേസിലെ പ്രതികൾ.
ഏഴ് വർഷം പഴക്കമുള്ള കേസായത് കൊണ്ടാണ് ഉപാധികളോടെ തുടരന്വേഷണത്തിന് അനുമതി നൽകുന്നതെന്ന് കോടതി വ്യക്‌തമാക്കി. തുടരന്വേഷണ റിപ്പോർട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന സർക്കാർ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്‌തുതകളിൽ തുടരന്വേഷണം വേണമെന്നാണ് പോലീസിന്റെ ആവശ്യം.
മന്ത്രി വി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് പോലീസ് കേസ്.
Most Read: ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; നിയമ നടപടിയുമായി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും