കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ നാടകീയ നീക്കവുമായി പോലീസ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്‌തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് പോലീസ് ഹരജിയിൽ പറയുന്നു.
കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പോലീസ് നീക്കം. എന്നാൽ, തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്‌തുതകളിൽ തുടരന്വേഷണം വേണമെന്നാണ് പോലീസിന്റെ ആവശ്യം.
സിപിഐയുടെ മുൻ എംഎൽഎ ഇഎസ് ബിജിമോൾ ഉൾപ്പടെയുള്ളവർ നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ അത് എതിർത്തതോടെ എംഎൽഎ ഹരജി പിൻവലിച്ചിരുന്നു. ഇതേ കാര്യമാണിപ്പോൾ അന്വേഷണ സംഘം തന്നെ മുന്നോട്ട് വെക്കുന്നത്. അതേസമയം. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിൽ പുതുതായി എന്തെങ്കിലും കണ്ടെത്തിയാൽ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്‌തിയുള്ളൂ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി ഇടപെട്ടതോടെ സർക്കാർ അഭിഭാഷകൻ അപേക്ഷയിൽ ഉടൻ തിരുത്ത് വരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു. കേസിൽ കോടതിയുടെ തുടർനിലപാടാണ് നിർണായകം. കോടതി നടപടികൾ തുടരുകയാണ്.
Most Read: ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത പഠനറിപ്പോർട് പ്രസിദ്ധീകരിച്ചു