തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. ബില്ലുകൾ അനിശ്‌ചതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
നിയമവകുപ്പ് സെക്രട്ടറിയാണ് എജിയോട് നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചാൽ വൈകാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഭരണഘടനയുടെ 200ആം അനുച്ഛേദ പ്രകാരമാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടത്. ബില്ലുകളിൽ സംശയം ഉണ്ടെങ്കിൽ അതാത് വകുപ്പ് മന്ത്രിമാരെ വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടണം. അതുമല്ലെങ്കിൽ രാഷ്‌ട്രപതിക്ക് അയക്കണം.
എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതൊന്നും ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. പ്രധാനപ്പെട്ട ബില്ലുകളിൽ ഒപ്പിടാത്തത് കൊണ്ട് സംസ്‌ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ലായെന്ന ആക്ഷേപവും സർക്കാരിനുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത്.
Most Read: ‘സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’; കോൺഗ്രസ് നേതാവിനെതിരെ കേസ്