കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടാണെന്ന് പ്രസംഗിച്ചതിനാണ് കേസ്.
കണ്ണൂർ ജില്ലാ ആസ്‌ഥാനത്തേക്ക് ഡിസിസി നടത്തിയ മാർച്ച് ഉൽഘാടനം ചെയ്‌ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥൻ പെരുമാൾ വിവാദ പരാമർശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വിശ്വനാഥ പെരുമാൾ.
പിണറായി സർ, താങ്കളുടെ കേരളത്തിലെ ബെസ്‌റ്റ് ഗേൾഫ്രണ്ടായ സ്വപ്‌നാ സുരേഷിന് എങ്ങനെയുണ്ട്? മുഖ്യമന്ത്രിക്കും ക്യാബിനറ്റിൽ ഉള്ളവർക്കും ഇല്ലാത്തവർക്കുമെതിരെ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തുകയാണ്. ലൈംഗിക പീഡനാരോപണം വരെയുണ്ടായി. ടൺ കണക്കിന് സ്വർണം കടത്തിയത് പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇൻകം ടാക്‌സുമൊക്കെ എവിടെയെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാവിന്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്‌താവന ആണെന്നും ആരോപിച്ചു സിപിഎം പ്രവർത്തകനായ പികെ ബിജുവാണ് പോലീസിൽ പരാതി നൽകിയത്.
Most Read: കനത്ത മഴ; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി