തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ. നെഹ്‌റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്‌ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തിരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.
പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണെന്നാണ് എംഎം ഹസന്റെ ആരോപണം. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നിരന്തര വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ അൻവറിനെക്കൊണ്ട് പറയിപ്പിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അൻവറിന്റെ അധിക്ഷേപം.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആകാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അൻവർ. അതിനിടെ, പിവി അൻവറിനെ അനുകൂലിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന നല്ലവണ്ണം കണക്കാക്കണമെന്ന് പിവി അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ