തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്‌ഡിപിഐ പ്രഖ്യാപനം തള്ളി യുഡിഎഫ്. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വ്യക്‌തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതലയുള്ള എംഎം ഹസനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്‌ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്ന് സതീശൻ വ്യക്‌തമാക്കി. കോൺഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റഡി ക്ളാസ് എടുക്കേണ്ട. അതൊക്കെ എകെജി സെന്ററിൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയമാണ്. ബിജെപിക്ക് ഇടമുണ്ടാക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് പിണറായിയുടെ ശ്രമമെന്ന ആരോപണവും സതീശൻ ഉയർത്തി. ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. സിപിഎമ്മും ബിജെപിയുമൊക്കെ ചങ്ങാതിമാരായി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണ്. അവരുടെ പിന്തുണ സ്വീകരിക്കില്ല. എസ്‌ഡിപിഐയുടെ കാര്യത്തിലും അതുപോലെ തന്നെ. ഗവർണറുമായി സർക്കാർ ധാരണയിലെത്തി. അതാണ് കേരള ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസായിരുന്ന മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കിയതെന്നും വിഡി സതീശൻ വിമർശിച്ചു.
രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തിയ സമയത്ത് കൽപ്പറ്റയിൽ നടത്തിയ ഷോയിൽ കോൺഗ്രസ് പതാക ഉപയോഗിച്ചില്ലെന്ന വിമർശനങ്ങൾക്ക് എംഎം ഹസൻ മറുപടി നൽകി. ഇത് പാർട്ടിയിലും യുഡിഎഫിലും ആലോചിച്ചു കൈക്കൊണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പതാക വിഷയം ബിജെപിയാണ് ചർച്ചയാക്കിയത്, ഇത്തവണ അത് മുഖ്യമന്ത്രി ഏറ്റെടുത്തെന്നും എംഎം ഹസൻ പരിഹസിച്ചു.
Most Read| മാസപ്പടി; കോടതിയിൽ നിലപാട് മാറ്റി കുഴൽനാടൻ- ഹരജി വിധി പറയാൻ മാറ്റി