തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ഈ മാസം 12ന് കോടതി വിധി പറയും. അതേസമയം, കോടതിയിൽ ഹാജരായ മാത്യു കുഴൽനാടൻ ഇന്ന് നിലപാട് മാറ്റി.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിന് പകരം, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്നാണ് കുഴൽനാടന്റെ ആവശ്യം. ഇതോടെ, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. എന്നാൽ, ഹരജിക്കാരന്റെ നിലപാട് മാറ്റത്തിലൂടെ ഹരജി രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്‌തമായിരിക്കുകയാണെന്ന് വിജിലൻസിനായി ഹാജരായ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
തുടർന്ന് കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയതെന്നാണ് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29ന് ആണ് മാത്യു കുഴൽനാടൻ എംഎൽഎ ഹരജി സമർപ്പിച്ചത്.
ഇതിൽ വിജിലൻസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. പിണറായി വിജയനും മകൾ വീണയുമടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ. മാസപ്പടിക്ക് ശേഷം കരിമണൽ കമ്പനിക്കായി വ്യവസായ നയത്തിൽ തന്നെ മാറ്റം വരുത്തിയതായും ഹരജിയിൽ പറയുന്നുണ്ട്. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നുമാണ് ആരോപണം.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ