കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.
കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്‌ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി ഇന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. വിവരശേഖരണത്തിന് ശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര വിജ്‌ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം.
സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി ജയപ്രകാശ് നൽകിയ ഹരജിയിലായിരുന്നു ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി വ്യക്‌തമാക്കി. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയാണ് സംസ്‌ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!