തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ നീക്കം നടത്തുന്നത്. രാഷ്‌ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്‌ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്.
വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച്ച് കമ്മിറ്റി രൂപീകരിക്കുക. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
കെടിയു വിസി നിയമനത്തിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമായിരുന്നു. മുമ്പ് കെടിയു താൽക്കാലിക വിസിയായി ഡോ. സിസി തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. അന്ന് സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പിന്നീട് സിസി തോമസ് വിരമിച്ചതിനെ തുടർന്ന് വഴക്കിന് വിരാമമിട്ട്, സർക്കാർ നിർദ്ദേശിച്ച ഡോ. സജി ഗോപിനാഥിനെ വിസിയായി ഗവർണർ നിയമിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ വിസി നിയമനത്തിന് വീണ്ടും ഗവർണറെ മറികടന്നാണ് ഇപ്പോൾ സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Most Read| അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി