പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. എന്നാൽ, ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണം ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
”അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടവനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. എനിക്ക് മനസിലാവാത്ത പെരുമാറ്റം ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്.
ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ട് കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.
പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കൈയ്യിൽ കാശില്ലാത്തത് കൊണ്ടാണ്”- സിപി ജോൺ പറഞ്ഞു.
Most Read| മൂന്നുപതിറ്റാണ്ട് നീണ്ട പൗണ്ട് കീപ്പർ ജോലി; അവസാന ജീവനക്കാരിയും പടിയിറങ്ങി




































