കൊച്ചി: യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല.
ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി-ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി-ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി-ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് നിന്നുള്ള നാല് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എമിറൈറ്റ്സിന്റയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇൻഡിഗോയുടെയും എയർ അറേബ്യയുടെയും ഷാർജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.
ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ മുതൽ വൈകിട്ട് വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. അതേസമയം, കനത്തമഴയെ തുടർന്ന് ദുബായ് മെട്രോയിലും വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്‌ത മഴയിലാണ് അൽ നഹ്ദ, ഓൺ പാസീവ് മെട്രോ സ്‌റ്റേഷനുകൾക്ക് അകത്തേക്ക് വെള്ളം കയറിയത്.
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട് തുടരുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്.
അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി. കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഐനിലെ അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലീമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!