ന്യൂഡെൽഹി: വിവാദ കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടണമെന്ന് ഡെൽഹി പോലീസ്. കേസിൽ അടുത്ത തിങ്കളാഴ്‌ച റോസ് അവന്യൂ കോടതി വാദം കേൾക്കും. ജലീലിനെതിരായ പരാതിയിൽ ഡെൽഹി പോലീസ് ഇന്ന് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ കോടതി ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ കേസ് എടുക്കൂ എന്ന് ഡെൽഹി പോലീസ് വ്യക്‌തമാക്കി.
കേരളത്തിൽ ഒരു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പാക് അധീന കശ്‌മീരിനെ ആസാദ് കശ്‌മീർ എന്നും ജമ്മു കശ്‌മീരിനെ ഇന്ത്യൻ അധീന കശ്‌മീർ എന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. പാകിസ്‌താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്.
കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്‌താന്റെ നിയന്ത്രണത്തിൽ ഉള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്‌മീരിന് ഉണ്ടായിരുന്നുവെന്നും കെടി ജലീൽ പോസ്‌റ്റിൽ പറഞ്ഞിരുന്നു. വിവാദ പോസ്‌റ്റിൽ കേസ് എടുക്കാണമെന്ന് ബിജെപി പ്രവർത്തകനും അഭിഭാഷകനുമായ ജിഎസ് മണിയാണ് ഡെൽഹി പോലീസിന് പരാതി നൽകിയത്. എന്നാൽ, എഫ്‌ഐആർ ഇടാതിരുന്നതിനെതിരെ ഹരജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസം ഇല്ലെന്നും ഹരജിക്കാരൻ വിശദീകരിച്ചു. അതേസമയം, സംഭവത്തിൽ കെടി ജലീലിനെതിരെ കീഴ്‌വായ്‌പൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ജലീലിന്റെ പോസ്‌റ്റ് കലാപ ഉദ്ദേശ്യത്തോട് കൂടിയാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
പരാമർശം വിവാദമായതോടെ ആസാദ് കശ്‌മീരെന്ന പരാമർശത്തിൽ ആസാദ് ഇൻവെർട്ടഡ് കോമയിലാണ് എഴുതിയത്. അർഥം മനസിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നുമുള്ള പ്രതികരണവുമായി ജലീൽ വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ദുർവ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നൻമക്കായി അത് പിൻവലിക്കുകയാണെന്നും ജലീൽ പറഞ്ഞിരുന്നു.
Most Read: എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും