ന്യൂഡെൽഹി: ഈ വർഷം തന്നെ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന് സുപ്രീം കോടതി. പെൺകുട്ടികളുടെ പ്രവേശനം സംബന്ധിച്ച നടപടികൾ അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി. “ഞങ്ങൾ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകി. ആ പ്രതീക്ഷ ഇപ്പോൾ ഞങ്ങൾക്ക് നിഷേധിക്കാനാകില്ല,”- ജഡ്‌ജിമാർ പറഞ്ഞു.
ഇന്നല്ല, നാളെ എന്ന സമീപനം യുവതികളുടെ അഭിലാഷങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്ന് നിരീക്ഷിച്ച കോടതി നവംബർ 14ന് പരീക്ഷ നടത്താനുള്ള വിജ്‌ഞാപനം പുറപ്പെടുവിക്കാനും കേന്ദ്രത്തോട് നിർദ്ദേശിച്ചു.
അടുത്ത വർഷം മെയ് മാസത്തിൽ യുവതികളെ പരീക്ഷ എഴുതാൻ അനുവദിക്കാം എന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. ഈ വർഷം സമയം വളരെ കുറവാണെന്നും മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സാവകാശം വേണമെന്നും സർക്കാർ പറഞ്ഞു.
എന്നാൽ ഈ ആവശ്യം കോടതി തള്ളി. “സായുധസേന വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളും അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അവർക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. അതിനാൽ അവർക്ക് ഈ സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിയും,” സുപ്രീം കോടതി പ്രതികരിച്ചു.
“2022 മെയ് മാസത്തിൽ യുവതികൾ പരീക്ഷ എഴുതുകയാണെങ്കിൽ 2023 ജനുവരിയിൽ മാത്രമേ പ്രവേശനം നടക്കൂ. ഞങ്ങൾക്ക് ഒരു വർഷത്തേക്ക് കാര്യങ്ങൾ വൈകിക്കാൻ കഴിയില്ല,”- ജസ്‌റ്റിസുമാരായ എസ്‌കെ കൗളും ബിആർ ഗവായിയും പറഞ്ഞു.
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് എത്തിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 18ന് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്‍ത്രീകള്‍ക്ക് അനുമതി നൽകികൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Most Read: പന്തീരങ്കാവ് കേസ്: താഹയെയും അലനേയും വേർതിരിച്ച് കണ്ടതെന്തിന്; സുപ്രീം കോടതി