ന്യൂഡെല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്ര നീക്കം. കേസിൽ ഈ മാസം 24ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച് താഹയുടെ ജാമ്യാപേക്ഷ നീട്ടാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ കേന്ദ്ര അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത് തെറ്റാണെന്നും ഫോറന്‍സിക് റിപ്പോര്‍ട് സമര്‍പ്പിക്കുക മാത്രമാണ് സെപ്റ്റംബര്‍ 24ന് ചെയ്യുകയെന്നും താഹ ഫസലിന് വേണ്ടി ഹാജരായ അഡ്വ. ജയന്ത് മുത്തുരാജ് സുപ്രീം കോടതിയെ അറിയിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യാപേക്ഷയും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് കോടതി വാദം കേട്ടത്. കേന്ദ്ര അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം മുന്‍ നിര്‍ത്തി ജാമ്യത്തിനായുള്ള താഹയുടെ ഹരജിയും അലനെതിരായ എന്‍ഐഎ ഹരജിയും തീര്‍പ്പാക്കാമെന്ന് കോടതി അറിയിച്ചിരുന്നു.
കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജയന്ത് മുത്തുരാജ് എതിര്‍ വാദം ഉന്നയിച്ചതോടെ കേസ് ബുധനാഴ്‌ച ആദ്യ കേസായി പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്‌ച കേസ് വാദത്തിന് എടുക്കുമ്പോള്‍ വിചാരണക്കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുമോ എന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഒരേ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ഹൈക്കോടതി വേര്‍തിരിച്ച് കണ്ടതെന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. ജാമ്യം കിട്ടിയ അലനെയും കിട്ടാത്ത താഹയെയും കോടതി ഒരുപോലെ കണ്ടത് എവിടെയൊക്കെയാണ് എന്നും താഹയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. അലനെതിരെ പോലീസ് ഹാജരാക്കിയ സാക്ഷിമൊഴികളോ തെളിവുകളോ പോലും താഹക്കെതിരെ ഇല്ലാതിരുന്നിട്ടും താഹയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
2019 നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും യുഎപിഎ ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ഇരുവർക്കും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജനുവരിയില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read also: തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും