കോഴിക്കോട്: യുഎപിഎ കേസുകളില്‍ സംസ്‌ഥാന സർക്കാരിന് എതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലായിരുന്നു വിമര്‍ശനം. പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസില്‍ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സമ്മേളനത്തിന്റെ വിമര്‍ശനം.
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും, താഹയും പ്രതിനിധികളായിരുന്ന ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടുന്നതാണ് കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. യുഎപിഎ കേസ് സംബന്ധിച്ച് സിപിഎം നിലപാട് എന്തെന്ന് പ്രതിനിധികള്‍ സമ്മേളത്തില്‍ ചോദിച്ചു. പോലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
അലനും താഹയും സിപിഎം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സിപിഎമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്‌തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സിപിഎം നിലപാടെന്നും പി മോഹനൻ പറഞ്ഞിരുന്നു.
Most Read: പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി