കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു.
അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്‌റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണ ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകിയിരുന്നു. സുപ്രീം കോടതിയുടെ നടപടി എൻഐഎയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കുമെന്നത് അടക്കമുള്ള വാദങ്ങൾ എൻഐഎ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
Also Read: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക് കൈമാറി