തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് യോഗം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക.
ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്ത് ചൂട് വർധിക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പും നൽകിയിരുന്നു. പാലക്കാട് ഇന്ന് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരുമെന്നാണ് അറിയിപ്പ്.
കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ വർധിച്ച താപനിലയാണ്.
അതേസമയം, പാമ്പ് കടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിലുള്ള പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും വിദഗ്‌ധ ചികിൽസയും നിരീക്ഷണവും ഉറപ്പാക്കാനാകും.
പാമ്പുകടിയേറ്റാൽ സമയോചിതമായ ചികിൽസ നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്. നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിൽസയ്‌ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’






































